ഡൽഹി: കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം വൻ തോതിൽ കുറഞ്ഞുവെന്ന് റിപ്പോർട്ട്. രാജ്യത്തെ ദരിദ്രരുടെ എണ്ണത്തിൽ കുത്തനെയാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. 2013-14-ൽ 29.17 ശതമാനമായിരുന്ന ദാരിദ്ര്യത്തിന്റെ അനുപാതം 2022-23-ൽ 11.28 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളും ജനകീയ പ്രവർത്തനങ്ങളും രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു എന്നതാണ് നിതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ 9 വർഷത്തിനിടെ 24.82 കോടി ജനങ്ങളാണ് ഇന്ത്യയിൽ ദാരിദ്ര്യത്തിൽ നിന്നും കരകയറിയത്. ഉത്തർപ്രദേശ്, ബിഹാർ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യം അളക്കുന്നത്.
പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, മാതൃ ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയെല്ലാം പരിശോധിച്ചാണ് ബഹുമുഖ ദാരിദ്ര്യത്തിന്റെ കണക്കുകൾ വിശകലനം ചെയ്യുന്നത്. 5.94 കോടി ജനങ്ങളാണ് ഉത്തർപ്രദേശിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്. ബിഹാറിൽ 3.77 കോടിയും മദ്ധ്യപ്രദേശിൽ 2.30 കോടിയും രേഖപ്പെടുത്തി.