കൊല്ലം: സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ചോദിച്ച ആളോടും മുഖം തിരിച്ച് സർക്കാർ. നവകേരള സദസിലാണ് കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്‌ക്കായി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ തരണമെന്ന് അപേക്ഷ നൽകിയത്. പണം നിലവിൽ തരാനാവില്ലെന്ന മറുപടിയാണ് താമരക്കുടി സ്വദേശി സി.വിജയനാഥനെ തേടിയെത്തിയത്. 13 കോടി രൂപയുടെ തട്ടിപ്പുനടന്ന താമരക്കുടി സർവ്വീസ് സഹകരണബാങ്കിൽ നാല് ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചിട്ടുള്ളത്. ഈ പണം തിരികെ ലഭിക്കാൻ 2010 മുതൽ പലവാതിലുകളിൽ മുട്ടിയിട്ടും ഫലമുണ്ടായില്ല. ഭാര്യ കാൻസർ ബാധിതയായതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടേറിയത്.
ഈ സാഹചര്യത്തിലാണ് കൊട്ടാരക്കരയിൽ കഴിഞ്ഞമാസം നടന്ന നവകേരള സദസ്സിൽ വിജയനാഥൻ പിള്ള പണം തിരികെ ലഭിക്കാനായി അപേക്ഷ നൽകിയത്. ബാങ്കിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം നൽകാനാവില്ലെന്ന് മറുപടിയായി കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അറിയിക്കുകയായിരുന്നു. ബാങ്ക് സാമ്പത്തിക തകർച്ചയിലാണെന്നും നിക്ഷേപങ്ങൾ നഷ്ടപ്പെട്ടെന്നും ദൈനംദിന ചെലവുകൾ പോലും പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും മറുപടിയിൽ പറയുന്നു. വായ്പാ കുടിശ്ശികക്കാരിൽനിന്ന് ഈടാക്കുന്ന തുകയിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ നൽകാനാണു നീക്കമെന്നും കത്തിലുണ്ട്.