ലക്നൗ: അയോദ്ധ്യയിൽ സുഗന്ധം പരത്തി ശ്രീരാമചന്ദ്രന് കാണിക്കയായി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി. ഗുജറാത്തിലെ ഒരു കൂട്ടം കർഷകരുടെയും ഗ്രാമവാസികളുടെയും പ്രയത്നത്താൽ തയ്യാറാക്കിയ 3,610 കിലോ ഭാരമുള്ള ചന്ദനത്തിരിയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മഹന്ത് നിത്യ ഗോപാൽ ദാസ് ഇന്ന് അഗ്നി പകർന്നു. ‘ ജയ് ശ്രീ റാം’ വിളികൾ അയോദ്ധ്യയിൽ അലയടിച്ചപ്പോൾ ഭീമൻ ചന്ദനത്തിരിയിൽ നിന്നുയർന്ന സുഗന്ധം രാമനഗരിയെ ഭക്തിയിൽ ആറാടിച്ചു.
ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് ചന്ദനത്തിരി അയോദ്ധ്യയിലെത്തിച്ചത്. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ചന്ദനത്തിരി, 50 കിലോമീറ്ററോളം പരിധിയിൽ സുഗന്ധം പരത്തും. ആറ് മാസം കൊണ്ടാണ് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി നിർമ്മിച്ചെടുത്തതെന്ന് ഗുജറാത്തിലെ ഗ്രാമനിവാസികൾ പറഞ്ഞു. ഗുജറാത്തിൽ നിന്നും പ്രത്യേക ക്രെയിനും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമൻ ചന്ദനത്തിരി അയോദ്ധ്യയിലെത്തിച്ചത്.















