ന്യൂഡൽഹി: ഗ്യാൻവാപി സമുച്ചത്തിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന സ്ഥലം ശുചീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സമുച്ചയത്തിലെ ‘വസുഖാന’യ്‌ക്ക് സമീപമാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ജലാശയത്തിൽ മത്സ്യങ്ങൾ ചത്തു പൊങ്ങി ദുർഗന്ധം വമിക്കുകയാണെന്നും അടിയന്ത പ്രാധാന്യത്തോടെ വൃത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വാരാണസി ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ വസുഖാന പ്രദേശം വൃത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇസ്ലാം മതവിശ്വാസികൾ നമസ്‌കരിക്കുന്നതിന് മുമ്പ് ശുദ്ധിക്രിയകൾ നടത്തുന്ന ജലസംഭരണിയാണ് വസുഖാന. 2023 ഡിസംബർ 12 നും 25 നും ഇടയിൽ ജലസംഭരണിയിലെ മത്സ്യങ്ങളും മൃഗങ്ങളും ചത്തുവെന്നും ഇതുമൂലം ദുർഗന്ധം വമിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വസുഖാനയിലെ മത്സ്യങ്ങൾ മാറ്റാൻ വാരണാസി കോടതി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ മസ്ജിദ് കമ്മിറ്റി അതിന് ചെയ്തില്ല. തുടർന്നാണ് നിലവിലെ അവസ്ഥ സംജാതമായത്
ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വസുഖാന പ്രദേശം സീൽ ചെയ്തത്. 2022 മെയ് 16 നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപിയിൽ ശിവലിംഗം കണ്ടെത്തിയത്.