ഗാന്ധിനഗർ: ഗുജറാത്തിലെ വാഡ്നഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഐടി ഖരഗ്പൂർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ), ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു), ഡെക്കാൻ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
ബിസി 800 കാലഘട്ടത്തിലെ മനുഷ്യവാസ കേന്ദ്രത്തിന്റെ തെളിവുകളാണ് സംഘം കണ്ടെത്തിയത്. വാഡ്നഗറിൽ ഇത് വരെ 30-ഓളം സ്ഥലങ്ങളിലാണ് ഇതുവരെ ഖനനം നടത്തിയിട്ടുള്ളത്. 2016 മുതൽ ഇവിടെ ഖനനം നടക്കുന്നുവെന്നും ഇതുവരെ ഒരു ലക്ഷത്തിലധികം അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബുദ്ധമതം, ജൈനമതം, ഹിന്ദുമതം തുടങ്ങിയ വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നതിന്റെ തെളിവുകൾ വിവിധ ഘട്ടങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Gujarat: Remains of a 2800-year-old settlement found in PM Narendra Modi’s village, Vadnagar. pic.twitter.com/Fefjt7Dn9Z
— ANI (@ANI) January 16, 2024
അടുത്തിടെ പുരാതന ബുദ്ധ വിഹാരം ഇവിടെ കണ്ടെത്തിയിരുന്നു. വഡ്നഗറിന്റെ ചരിത്രം ഏറെ പഴക്കമുള്ളതാണെന്ന് ഐഐടി ഖരഗ്പൂരിലെ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് പ്രൊഫസർ ഡോ. അനിന്ധ്യ പറഞ്ഞു. ഏഴ് ഘട്ടത്തിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഴത്തിൽ നടത്തിയ ഖനനത്തിൽ, മൗര്യൻ, ഇന്തോ-ഗ്രീക്ക്, ഇൻഡോ-സിഥിയൻ അഥവ ശക-ക്ഷത്രപാസ് എന്നിങ്ങനെയുള്ള കാലഘട്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
മൺപാത്രങ്ങൾ, ചെമ്പ്, സ്വർണ്ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ വസ്തുക്കളും സങ്കീർണ്ണമായി രൂപകൽപ്പന ചെയ്ത വളകളും കണ്ടെത്തിയ പുരാവസ്തു വസ്തുക്കളിൽ ഉൾപ്പെടുന്നു. വാഡ്‌നഗറിലെ ഇന്തോ-ഗ്രീക്ക് ഭരണകാലത്തെ ഗ്രീക്ക് രാജാവായ അപ്പോളോഡാറ്റസിന്റെ നാണയ അച്ചുകളും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ നഗരമായി വഡ്‌നഗറിനെ മാറ്റുന്നുവെന്നും ഗവേഷകർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാമമാണ് ഗുജറാത്തിലെ വഡ്നഗർ.