ഗംഭീര സ്വീകരണമാണ് രണ്ടാം വരവിലും പ്രധാനമന്ത്രിക്ക് മലയാള മണ്ണിൽ ലഭിച്ചത്. ഇന്ന് രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലാണ് പ്രധാനസേവകൻ വന്നിറങ്ങിയത്.
തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിലും ഗുരുവായൂരപ്പന്റെ ദൈവീക ചൈതന്യത്തെയും നരേന്ദ്ര മോദി പ്രശംസിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതിരാവിലെയാണ് ഗുരുവായൂരിലെത്തിയതെങ്കിലും തന്നെ അനുഗ്രഹിക്കുന്നതിനായി വൻ ജനാവലിയാണ് അവിടെ എത്തിയത്. ഈ ഊഷ്മളത വിലമതിക്കുന്നു, ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രേരണയാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിച്ചു. ഗുരുവായൂരപ്പന്റെ ചൈതന്യം വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഭാരതീയനും സന്തോഷവും സമൃദ്ധിയും ലഭിക്കുന്നതിനായി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പുറത്തെ സർക്കിളിൽ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തി.
താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശിൽപവും സമർപ്പിച്ചു.