ലക്നൗ: ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി യുപി സർക്കാർ. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര നഗരിയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചു. അയോദ്ധ്യയിലെ ലതാ മങ്കേഷ്കർ ചൗക്കിലാണ് സ്ക്വാഡിനെ വിന്യസിച്ചത്. പ്രാണ പ്രതിഷ്ഠയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായാണ് സംസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്ര നഗരിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആന്റി-മൈൻ ഡ്രോണുകളും അയോദ്ധ്യയിൽ വിന്യസിക്കും.
കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അയോദ്ധ്യാ നഗരത്തിൽ 10,548 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായാണ് സിസിടിവികൾ സ്ഥാപിച്ചത്. രാമക്ഷേത്ര പരിസരത്ത് 3500-ഓളം ക്യാമറകളും അയോദ്ധ്യാ കോട്‌വാലി മേഖലയിൽ രണ്ടായിരത്തോളം ക്യാമറകളും അയോദ്ധ്യാ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സിറ്റി കോട്‌വാലി മേഖലയിൽ 710 ക്യാമറകളും സ്ഥാപിച്ചു.