കോട്ടയം: സ്കൂളിൽ നിന്നും പണവും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ സുധി സുരേഷ്, വിനോദ് കുമാർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ എകെജെഎം ഹൈസ്കൂളിലാണ് മോഷണം നടന്നത്. 40,000 രൂപ വിലമതിക്കുന്ന ഡിജിറ്റൽ ക്യാമറകളും 44,000 രൂപയുടെ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുമാണ് മോഷണം പോയത്.
മോഷണത്തിന് ശേഷം ഒളിവിൽ പോയ വിനോദ് കുമാറിനെ കൊല്ലത്ത് നിന്നും സുധി സുരേഷിനെ വണ്ടിപ്പെരിയാറിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മോഷ്ടിച്ച സിസിടിവി ക്യാമറകളും മറ്റ് ഉപകരണങ്ങളും സമീപത്തെ കിണറ്റിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഈ മാസം 11-നാണ് മോഷണം നടന്നത്. സ്കൂളിലെ ഓഫീസ് മുറിയുടെയും സ്റ്റാഫ് റൂമിന്റെയും പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വിലപിടിപ്പുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൈക്കലാക്കിയ പ്രതികൾ ചാരിറ്റിക്കായി സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകളും മോഷ്ടിക്കുകയായിരുന്നു.