അയോദ്ധ്യ: അയോദ്ധ്യയുടെ സ്വന്തം ‘നായർ സാഹിബ്’ എന്ന കെ കെ നായർക്ക് ക്ഷേത്രനഗരിയിൽ സ്മാരകമുയരും. അദ്ദേഹത്തിന്റെ ശില്പവും ചിത്രവുമുള്ള മുറിയും ക്ഷേത്രത്തിന്റെ ഭാഗമാകും. രാമനഗരിയിൽ സിവിൽലെയ്‌നിൽ വാണിജ്യഭവനു സമീപം കെ.കെ. നായരുടെ പേരിൽ കോളനി സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴ കൈനക്കരിയിലെ കർഷക കുടുംബത്തിൽ പിറന്ന കെ.കെ നായർ 1945 കാലത്താണ് ഫൈസാബാദ് (ഇന്നത്തെ അയോദ്ധ്യ)ജില്ലയുടെ മജിസ്ട്രേറ്റായി എത്തിയത്. 1949 ൽ വെള്ളക്കാരനും പിന്നീട് നെഹ്റുവും പൂട്ടിയിട്ട ക്ഷേത്രം ആരാധനയ്‌ക്കായി തുറന്ന് കൊടുക്കുന്നതിൽ
സുപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്. നെഹറുവിന്റെ കൽപനകളെ നിരാകരിച്ച അദ്ദേഹം സ്വന്തം പദവി പോലും വലിച്ചെറിഞ്ഞാണ് അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ഭാഗമായത്. ജീവിത അവസാനം വരെ അയോദ്ധ്യയ്‌ക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം 1977 സെപ്റ്റംബർ ഏഴിനാണ് അന്തരിച്ചത്.
കെ കെ നായരെ മലയാളി വേണ്ടത് പോലെ അംഗീകരിച്ചില്ലെങ്കിലും അയോദ്ധ്യക്കാർക്ക് അദ്ദേഹം എന്നും നായർ സാഹിബാണ്. കെ.കെ. നായരുടെ പേരിൽ ആലപ്പുഴയിൽ ഒരു ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രസിഡന്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ സുനിൽ പിള്ളയ്‌ക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണമുണ്ട്.