ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത സ്വച്ഛ് അഭിയാൻ ക്യാമ്പയിൻ ഏറ്റെടുത്ത് ലോക്‌സഭാ സ്പീക്കർ ഓം ബിർള. രാജസ്ഥാനിലെ ഖണ്ഡെ ഗണപതി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രവും പരിസരവും വൃത്തിയാക്കി. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും ശ്രീരാമൻ തിരികെ അയോദ്ധ്യയിലെത്തുന്നതിനു മുന്നേ ക്ഷേത്രങ്ങളും പരിസരവും വൃത്തിയാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
” ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ശുചിത്വം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ശുചിത്വത്തിന് പ്രാധാന്യം നൽകുന്നു. അദ്ദേഹം ആഹ്വാനം ചെയ്ത സ്വച്ഛ് അഭിയാൻ ക്യാമ്പയിനിൽ നമുക്കും പങ്കുചേരാം. പ്രാണ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി ക്ഷേത്രങ്ങളും പരിസരവും വൃത്തിയാക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു”.- ഓം ബിർള പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധി ജനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥരാണ് ക്ഷേത്രപരിസരങ്ങൾ വൃത്തിയാക്കുന്നതിൽ പങ്കുചേർന്നത്. ഇന്നലെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും ശിവമന്ദിരത്തിന്റെ പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായിരുന്നു.