തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രൂദ്ദീൻ അലി. ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വിമർശനവും അധിക്ഷേപവും രണ്ടാണ് വിമർശിക്കാം എന്നാൽ അധിക്ഷേപത്തെ അംഗീകരിച്ചുകൊടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്. ചിത്രയ്ക്ക് നേരെയുള്ള ഇടത് സൈബർ ആക്രമണം ശുദ്ധ വിവരക്കേടാണെന്ന് ഫക്രൂദ്ദീൻ അലി പറഞ്ഞു. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും അതിന്റെ ആചാരങ്ങൾ അനുഷ്ടിക്കാനും ഭരണഘടന അവർക്ക് അനുവദിച്ചിട്ടുള്ള പൗരാവകാശമാണ്. അതിൽ അഭിപ്രായം പറയാം എന്നാൽ അവരെ അധിക്ഷേപിക്കാൻ അർക്കാണ് അവകാശം. അത് ഭരണഘടന വിരുദ്ധമാണ്. ഇത്തരക്കാർക്ക് അഭിപ്രായം പറയാൻ പോലും സാധിക്കുന്നത് ഈ രാജ്യത്തൊരു ഭരണഘടനയുള്ളതുകൊണ്ടാണ്. ഇതൊരു ഫാസിസ്റ്റ് ജർമനിയായിരുന്നെങ്കിൽ ആർക്കും അഭിപ്രായം പറയാൻ പോലും സാധിക്കില്ലായിരുന്നു. ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുന്ന പ്രവർത്തനമാണ് ഇവർ ചെയ്യുന്നത്.
മഹാഭൂരിപക്ഷം വരുന്ന ഹിന്ദു ജനവിഭാഗം ഉള്ളതുകൊണ്ടാണ് ഭരണഘടന ഇങ്ങനെ നിൽക്കുന്നത് തന്നെ. അവരാണ് ഇവിടുത്തെ ഭരണഘടനയ്‌ക്ക് രൂപം നൽകിയത്. ഇവിടെയുണ്ടായികുന്നു നല്ലൊരു പങ്കും പണ്ട് സ്ഥലം വാങ്ങി പോയതാണ്. ഈ അവസരത്തിൽ ലഭിച്ച സ്വാതന്ത്രൃത്തെ ദുരുപയോഗപ്പെടുത്തുമ്പോൾ, സ്വന്തം കടക്കൽ തന്നെ കത്തിവെക്കുകയാണ്. ഹിന്ദുവിനെ ആരും മതേതരത്വം പഠിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ കൊത്തി കൊത്തി ഹിന്ദുവിനെ തീവ്രചിന്തയിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ചിത്രയ്‌ക്ക് ഉണ്ടായ സൈബർ ആക്രമണം മാദ്ധ്യമങ്ങളുടെയും ചിലരുടെ ബോധത്തിന്റെയും ഉത്പന്നമാണ്. എന്താണ് പുരോഗമനപരം, എന്താണ് പിന്തിരിപ്പൻ എന്ന് നിശ്ചയിക്കുന്നത് അവരാണ്. യഥാർത്ഥ പുരോഗമനം എന്നത് ചിത്ര ചേച്ചിയുടെ മതപരമായ, വിശ്വാസപരമായ അവകാശത്തിന് വേണ്ടി ശബ്ദമുയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.