അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ തീവ്രവാദവിരുദ്ധസേന മൂന്നുപേരെ പിടികൂടി. കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും പോലീസ് ആസ്ഥാനത്ത് നിന്നും ലഭിച്ച നിർദ്ദേശപ്രകാരമാണ് അയോദ്ധ്യയിൽ പരിശോധന കർശനമാക്കിയത്. ഡ്രോണുകൾ വഴിയുള്ള നിരീക്ഷണവും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് കർശന സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി അയോദ്ധ്യയിൽ യുപി സർക്കാർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര നഗരിയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെ വിന്യസിച്ചു. അയോദ്ധ്യയിലെ ലതാ മങ്കേഷ്കർ ചൗക്കിലാണ് സ്ക്വാഡിനെ വിന്യസിച്ചത്. പ്രാണ പ്രതിഷ്ഠയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായാണ് സംസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്ര നഗരിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആന്റി-മൈൻ ഡ്രോണുകളും അയോദ്ധ്യയിൽ വിന്യസിക്കും.