പത്തനംതിട്ട: കാണിക്ക എണ്ണി കഴിയും മുമ്പ് തന്നെ ശബരിമലയിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ.കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലയളവിൽ ലഭിച്ചത് 357.47 കോടി രൂപ വരുമാനമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 357,47,71,909 രൂപയാണ് ശബരിമലയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 10.35 കോടി (10,35,55,025) രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിൽ 146,99,37,700 രൂപ വരുമാനമായി ലഭിച്ചു. അപ്പം വിൽപ്പനയിലൂടെ 17,64,77,795 രൂപയുടെ വരുമാനമാണ് ലഭിച്ചത്. അതേസമയം കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഇതിലും 10 കോടിയിൽ അധികം വരുമാന നേട്ടമുണ്ടാകുന്നതായി പ്രതീക്ഷിക്കുന്നുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചത്.
മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഈ വർഷവും ഭക്തരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.50 ലക്ഷം (50,06412) അയ്യപ്പഭക്തരാണ് ഇത്തവണ സന്നിധാനത്തെത്തിയത്. കഴിഞ്ഞ വർഷം 44 ലക്ഷം ഭക്തരായിരുന്നു എത്തിയത്.മുൻ വർഷങ്ങളിലെ അപേക്ഷിച്ച് അഞ്ച് ലക്ഷത്തിൽ അധികം ഭക്തരാണ് ഇത്തവണയെത്തിയത്.