ഗാസ: ഹമാസ് ഭീകരർ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടുങ്ങിയ തടവറകൾ കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. ഗാസ മുനമ്പിൽ അടുത്തിടെ കണ്ടെത്തിയ ടണലിന്റെ അവസാന ഭാഗത്തായിട്ടാണ് ഈ തടവറ ഉള്ളത്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് രഹസ്യ തുരങ്കത്തിനുള്ളത്. 20ഓളം ബന്ദികളെ ഇവിടെ തടവിൽ വച്ചിരുന്നുവെന്നാണ് വിവരം.
അഞ്ച് ഇടുങ്ങിയ മുറികൾ, ടോയ്ലറ്റുകൾ, കിടക്കകൾ, ബന്ദിയാക്കപ്പെട്ട ഒരു കുട്ടി വരച്ച ചിത്രങ്ങൾ എന്നിവ ഇവിടെ കണ്ടെത്തിയതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. തടവറ കണ്ടെത്തുന്ന സമയത്ത് ഇതിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. ആളുകളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. തടവറയുടെ ചിത്രങ്ങളും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്. ടണൽ എത്രയും വേഗം നശിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി
ഹമാസ് ഭീകരരിൽ ഒരാളുടെ വീടിന് സമീപത്ത് നിന്നാണ് തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 20ഓളം ബന്ദികൾ വെളിച്ചവും ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെയും ഇതിനുള്ളിൽ താമസിച്ചിരുന്നുവെന്നും ഹഗാരി പറയുന്നു. പോരാട്ടത്തിന്റെ ആദ്യ ദിവസങ്ങളിലാണ് ഇവിടെ ബന്ദികളെ നിർത്തിയത്. ഇവരിൽ പലരും നവംബറിൽ മോചിതരായെന്നും ഹഗാരി വ്യക്തമാക്കി.