എറണാകുളം: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. പി.ജി മനുവിനെതിരെ വീണ്ടും പരാതിയുമായി യുവതിയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇവർ കത്ത് നൽകി. ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് നൽകിയിട്ടും മനുവിനെ പിടികൂടാത്തത് പോലീസിന്റെ ഭാഗത്തു നിന്നും വരുന്ന വീഴ്ചയാണെന്നും പരാതിയിൽ കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ വരികയും വാതിലിൽ ആഞ്ഞടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. പിറ്റേദിവസം റോഡിലൂടെ പോവുകയായിരുന്ന യുവതിയെ മനഃ പൂർവ്വം കാർ ഇടിപ്പിക്കാൻ ശ്രമിച്ചതായും ഒഴിഞ്ഞു മാറിയതിനാൽ ജിവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും പരാതിയിൽ പറയുന്നു. മനുവിന്റെ ആളുകളാണ് ആക്രമണത്തിനു പിന്നില്ലെന്നാണ് കുടുംബത്തിന്റെ സംശയം. ട്രാൻസ്ജെൻഡർ അഭിഭാഷകയായ പത്മലക്ഷ്മിയുടെ സഹായത്തോടെ യുവതിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മകൾ ഒന്നരമാസത്തിലേറെയായി മാനസികമായി തളർന്നിരിക്കുകയാണെന്നും പ്രതിയെ പിടികൂടാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും പരാതിയിൽ പറയുന്നു. സമൂഹത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന ആളുകളുടെ കുടുംബത്തിനോ പാർട്ടി പ്രവർത്തകരുടെ കുടുംബത്തിനോ ഇത്തരം ഒരു ദുർഗതി വന്നിരുന്നതെങ്കിൽ രണ്ട് മാസം വെറുതെ പാഴാക്കുമായിരുന്നോവെന്നും പരാതിയിൽ ചോദിക്കുന്നു.
ബാലാത്സംഗത്തിന് ഇരയായ യുവതി നിയമസഹായം തേടി മനുവിന്റെ അടുത്തെത്തിയപ്പോഴാണ് 26-കാരിയായ യുവതിയെ ഇയാൾ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.