അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 114 കലശങ്ങളിലെ പുണ്യജലത്തിനാൽ അഭിഷേകം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നുള്ള ഔഷധ ജലവും വിശുദ്ധജലവും അടങ്ങിയ കലശങ്ങളാണ് ഇത്. ഇതോട് അനുബന്ധിച്ച് ഹോമങ്ങളും മറ്റ് ആരാധനകളും നടന്നു.
ആചാരമണ്ഡപത്തിൽ ഭഗവാന്റെ പഴയ വിഗ്രഹവും പൂജിക്കുന്നുണ്ട്. നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠയോട് പഴയ വിഗ്രഹം ഉത്സവ വിഗ്രഹമായി മാറും. പൂജകൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പൂക്കളാണ് ഉപയോഗിച്ചത്. പ്രധാനമായും ചെന്നൈ, പൂനെ എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്ന പൂക്കളാണ് ഉപയോഗിച്ചത്.
ജനുവരി 16-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് സരയൂ നദിയിലെ പ്രധാന ചടങ്ങുകളോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ജനുവരി 17ന് വിഗ്രഹം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലെത്തിച്ചു. നാളെ ഉച്ചയ്‌ക്ക് അഭിജിത്ത് മുഹൂർത്തത്തിൽ പ്രാണപ്രതിഷ്ഠ നടക്കും. വലിയ ആവേശവും കാത്തിരിപ്പുമാണ് ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുൻപായി അയോദ്ധ്യ വാസികളിൽ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാന പങ്ക് വഹിക്കും. ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് ചടങ്ങുകൾ നടത്തുന്നത്.