എറണാകുളം: ഒബിസി മോർച്ച നേതാവ് അഡ്വ.രൺജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രതികൾ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും മാതൃകാപരമായ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഷാൻ കൊല്ലപ്പെട്ടത് രൺജിത് ശ്രീനിവാസൻ അറിഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യത്തിന് പ്രതികൾ അർഹരല്ലെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
കേസ് ഈ മാസം 25-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികളുടെ മാനസികാരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജെ ശ്രീദേവി മുമ്പാകെയായിരുന്നു വാദം. ഷാൻ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പി പി ഹാരിസ് ആണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.
രണ്ട് കൊലപാതകങ്ങൾക്കും രാഷ്‌ട്രീയ പശ്ചാത്തലമുണ്ട്. പ്രതികൾ വ്യക്തിപരമായി നടത്തിയ കൊലപാതകമല്ല നടത്തിയതെന്നാണ് പ്രതിഭാഗം വക്കീലിന്റെ വാദം. ക്രിമിനൽ ഗൂഡാലോചന നടന്നിട്ടില്ലെന്നും രാഷ്‌ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണയാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷാ ഇളവ് നൽകണമെന്നും വാദിച്ചു. വൈകാരികതയിലൂടെ പ്രോസിക്യൂഷൻ വാദങ്ങളെ മറികടക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്.