മുസാഫർപൂർ : കഴിഞ്ഞ പത്ത് മാസമായി സൗദി അറേബ്യയിൽ കുടുങ്ങിയ മുസ്ലീം യുവാവ് ഇന്ത്യയിൽ മടങ്ങിയെത്തി . ബിഹാറിലെ മുസാഫർപൂർ ഭാലുര പഞ്ചായത്തിലെ ജോഗോലിയ ഗ്രാമത്തിലെ താമസക്കാരനായ അഫ്താബ് ഷെയ്ഖാണ് മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ താണ്ടി ജന്മനാട്ടിൽ മടങ്ങിയെത്തിയത് . സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അഫ്താബ് അയോദ്ധ്യ ശ്രീരാമദേവനാണ് നന്ദി പറഞ്ഞത് .
ശ്രീരാമൻ സ്വന്തം ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങി വന്നപോലെ ഇന്ന് താനും മടങ്ങിയെത്തിയെന്ന് അഫ്താബ് പറഞ്ഞു. ഇന്ന് വീട്ടിൽ രാമജ്യോതി തെളിയിക്കുമെന്നും അഫ്താബ് പറഞ്ഞു. വിസ തട്ടിപ്പിനിരയായ അഫ്താബ് കഴിഞ്ഞ പത്ത് മാസമായി സൗദിയിൽ കഷ്ടപ്പെടുകയായിരുന്നു . അയൽ ഗ്രാമത്തിലെ അർഷാദ് എന്ന യുവാവാണ് തന്നെ സൗദിയിൽ എത്തിച്ചതെന്ന് അഫ്താബ് ഷെയ്ഖ് പറഞ്ഞു.
എന്നാൽ അവിടെ ജോലിയൊന്നും കിട്ടിയില്ല, ഭക്ഷണത്തിനുള്ള പണവും നൽകിയില്ല. ജോലിക്ക് പോയിരുന്ന കമ്പനി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റോ , വിസയോ പോലും നൽകിയിരുന്നില്ല. തുടർന്ന് സൗദിയിലുള്ള ഇന്ത്യക്കാരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു.
‘ ജീവനോടെ ഇവിടേയ്‌ക്ക് മടങ്ങി വരാനാകുമെന്ന് കരുതിയില്ല . അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തെ കുറിച്ച് അവിടെ വച്ച് തന്നെ അറിഞ്ഞതാണ് . വാർത്ത കേട്ടപ്പോൾ, എന്നെ എന്റെ വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഞാനും രാം ലല്ലയോട് പ്രാർത്ഥിച്ചു. ശ്രീരാമന്റെ കൃപയാൽ ഞാൻ സുരക്ഷിതമായി എന്റെ നാട്ടിലേക്ക് മടങ്ങി. ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഞാൻ എന്റെ വീട്ടിൽ വിളക്ക് തെളിയിക്കും. ‘ – അഫ്താബ് ഷെയ്ഖ് പറഞ്ഞു.