ഇസ്ലാമാബാദ്: കോടിക്കണക്കിന് വരുന്ന ഭാരതീയർ കാത്തിരുന്ന സുദിനത്തിന് ഇന്ന് പരിസമാപ്തി ആയിരിക്കുകയാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു. ഈയവസരത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് പാകിസ്താൻ.
അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അപലപിച്ചുകൊണ്ടാണ് പാകിസ്താൻ രംഗത്തെത്തിയത്. തീവ്രവാദികളുടെ കൂട്ടമാണ് തർക്കമന്ദിരം തകർത്തതതെന്നും ഇന്ത്യയിൽ വളർന്നുവരുന്ന ഭൂരിപക്ഷവാദത്തിന്റെ സൂചനയാണ് അയോദ്ധ്യയിലെ രാമക്ഷേത്രമെന്നും പാക് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കുറ്റവാളികളെ വെറുതെവിടുക മാത്രമല്ല തകർന്ന പള്ളിയുടെ സ്ഥാനത്ത് ക്ഷേത്രം പണിയാനുള്ള അനുമതിയും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ നൽകിയത് ദയനീയമായ കാര്യമാണ്. കഴിഞ്ഞ 31 വർഷത്തെ സംഭവവികാസങ്ങൾ ഒടുവിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എത്തിനിൽക്കുന്നുവെന്നത് ഇന്ത്യയിൽ വളർന്നുവരുന്ന ഭൂരിപക്ഷവാദത്തിന്റെ സൂചനയാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികപരമായി അരികുവൽക്കരിക്കുന്നതിന്റെ നേർക്കാഴ്ചയാണിതെന്നും പാകിസ്താൻ ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തിനേറ്റ കളങ്കമാണ് തർക്കമന്ദിരം തകർന്നത്. വാരാണസിയിലെ ജ്ഞാൻവാപി, മഥുരയിലെ ഷാഹി ഈദ്ഹാഗ് പള്ളി എന്നിവയും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പാകിസ്താൻ പറഞ്ഞു.
ഏഴായിരത്തിലധികം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും ഓരോ താരങ്ങളും പങ്കുവച്ചിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു ഭവ്യമന്ദിരത്തിലെ ചടങ്ങുകൾക്ക് എത്തിയത്.