ടെൽഅവീവ്: ഹമാസ് ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇസ്രായേലി സ്ത്രീകൾ. ഹമാസിന്റെ തടവറയെ ഭൂമിയിലെ നരകമെന്നാണ് അവർ വിശേഷിപ്പിച്ചത്. സെക്‌സ് ഡോളുകളെ പൊലെയാണ് തങ്ങളെ പരിഗണിച്ചത്. ലൈംഗിക അതിക്രമം നേരിടാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ലെന്ന് സ്ത്രീകൾ പറഞ്ഞു.
ലൈംഗിക അക്രമങ്ങളെ അഭിസംബോധന ചെയ്യുന്ന ഇസ്രായേൽ പാർലമെന്റിന്റെ ആദ്യ യോഗത്തിലാണ് ഭയാനകമായ ദിനങ്ങളെ കുറിച്ച് ഇവർ ലോകത്തോട് വിളിച്ച് പറഞ്ഞത്. ഇസ്രായേലി മാദ്ധ്യമങ്ങൾ പരിപാടിയുടെ വീഡിയോ പുറത്ത് വിട്ടു. ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇവരെ കടത്തിക്കൊണ്ടു പോയത്.
ഭീകരരുടെ കൈകളിലെ സെക്‌സ് ഡോളുകളായിരുന്നു തങ്ങളെന്ന് ഗോൾഡ്സ്‌റ്റൈൻ അൽമോഗ് പറഞ്ഞു. സ്ത്രീകൾ നിരവധി തവണ ബലത്സംഗത്തിനിരയായി. പ്രതിമാസ ആർത്തവം പോലും നിലച്ചു. തടവിലുള്ള പലരും ഗർഭിണിയാണോ എന്ന് സംശയമുണ്ട്. അങ്ങനെ ആകാതിരിക്കാൻ നമ്മൾ പ്രാർത്ഥിക്കണം. അവരെ എങ്ങനെയെങ്കിലും തിരികെ എത്തിക്കണം, അൽമോഗ് പറഞ്ഞു.
പെൺകുട്ടികൾ ക്രൂര ബലാത്സംഗത്തിന് ഇരായാകുന്നത് നിരവധി തവണ കാണേണ്ടി വന്നതായി 62 കാരിയായ അവിവ സീഗൽ പറഞ്ഞു. 51 ദിവസം അവിടെ ഉണ്ടായിരുന്നു, ദുരുപയോഗത്തിലൂടെ കടന്നുപോകാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല അവർ നിർവികാരയായി വിവരിച്ചു.