തിരുവനന്തപുരം: വേനൽക്കാല ആവശ്യത്തിനുള്ള വൈദ്യുതിയിൽ കൂടുതൽ പ്രതിസന്ധി. ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഇതിനാൽ തന്നെ വരും മാസങ്ങളിൽ ഉപയോക്താക്കൾ സർചാർജ് അടയ്ക്കേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാർ പുനസ്ഥാപിച്ചിട്ടും കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിരുന്നില്ല. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ കെഎസ്ഇബി തയാറാകാത്തത് കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 86 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. വേനൽക്കാലം കടുക്കുമെന്നതിനാലാണ് മുൻകരുതലെന്ന നിലയിൽ ഏപ്രിൽ-മെയ്ത് മാസങ്ങളിലേക്ക് അധികമായി 250 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചത്. അദാനി എന്റർപ്രൈസസ്, പിടിസി ഇന്ത്യ, ടാറ്റാ പവേഴ്സ് എന്നീ കമ്പനികളിൽ നിന്നായി 8.69 രൂപയെന്ന നിരക്കിലാണ് കരാർ സ്വീകരിച്ചിരിക്കുന്നത്.
യൂണിറ്റിന് 4.29 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ കരാർ പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ വൈദ്യുതി നൽകുന്നില്ല എന്ന് കെഎസ്ഇബി പറയുന്നു.