മുംബൈ: കള്ളപ്പണം വെളിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻസിപി നേതാവും എംഎൽഎയുമായ രേഹിത് പവാറിനെ 10 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി. കന്നഡ സഹകാരി സഖർ കാർഖാന സാലെയുമായി ബന്ധപ്പെട്ട കേസിലാണ് എൻസിപി എംഎൽഎയും ശരദ് പവാറിന്റെ കൊച്ചു മകനുമായ രോഹിത് പവാറിനെ ഇഡി ചോദ്യം ചെയ്തത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എംഎൽഎ രോഹിത് പവാർ മാധ്യമ പ്രവർത്തകരെ കണ്ടിരുന്നു. കന്നാട് സഹകാരി സഖർ കാർഖാന (എസ്എസ്‌കെ) ബാരാമതി അഗ്രോയ്‌ക്ക് വിറ്റതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം നൽകിയതായി അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച, ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ്, രോഹിത് പവാർ ഏജൻസിയിൽ നിന്ന് നൂറുകണക്കിന് മീറ്റർ അകലെയുള്ള എൻസിപി ഓഫീസിൽ ശരദ് പവാറിനെ സന്ദർശിച്ചു. അദ്ദേഹം ശരദ് പവാറിൽ നിന്ന് അനുഗ്രഹം തേടുകയും സുപ്രിയ സുലെയുടെ പാദങ്ങളിൽ തൊട്ട് ‘സത്യമേവ ജയതേ’ എന്ന് ഉച്ചരിക്കുകയും ചെയ്തു. സുലെയും അദ്ദേഹത്തോടൊപ്പം ഇഡി ഓഫീസിലെത്തിയിരുന്നു.