ന്യൂഡൽഹി: ഇൻഡി സഖ്യത്തിൽ നിതീഷിനെ ആരു ബഹുമാനിച്ചിരുന്നില്ലെന്നും അധിക്ഷേപിക്കുകയായായിരുന്നു എന്ന് ജെഡിയു എംഎൽഎ ഗോപാൽ മണ്ഡൽ. ബിഹാറിലെ രാഷ്‌ട്രീയ അനിശ്ചിതത്വത്തിനിടെയാണ് ജെഡിയു എംഎൽഎയുടെ വെളിപ്പെടുത്തൽ. ജെഡിയു ദേശീയ അദ്ധ്യക്ഷൻ നിതീഷ് കുമാർ എവിടെ പോയാലും അദ്ദേഹത്തെ പാർട്ടിയും ജനങ്ങളും അനുഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അസ്തിത്വം തന്നെ അപകടത്തിലാണെന്നും ആരും അദ്ദേഹത്തെ ബഹുമാനിച്ചില്ല പകരം അധിക്ഷേപിക്കുകയായിരുന്നു എന്നും മണ്ഡൽ പറഞ്ഞു. ജെഡിയു എംഎൽഎമാരെ ആർജെഡി തകർത്തുവെന്ന അവകാശവാദവും മണ്ഡൽ നിഷേധിച്ചു. ജെഡിയു എംഎൽഎമാർ ശക്തരാണ് അവരെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷിന്റെ നിസ്സഹകരണം ഇതിനോടകം ഇൻഡി സഖ്യത്തിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവച്ചിരിക്കുന്നത്. സഖ്യത്തിന്റെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പോലും ഉയർത്തിക്കാട്ടിയ പേരായിരുന്നു ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിൻ്റേത്. എന്നാൽ ഇപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിതീഷ് പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതിഷിന്റെ പേര് ഉയർന്നെങ്കിലും അഭിപ്രായഭിന്നത ശക്തമായി. സഖ്യത്തിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് എത്തിയപ്പോഴും സാമാനമായിരുന്നു സ്ഥിതി. ഇതെല്ലാം തന്നെ നിതിഷിനെ ചൊടിപ്പിച്ചുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് സഖ്യത്തിൽ നിന്നും പിന്മാറിയാൽ ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷവും വ്യത്യസ്തമാകും. എന്നാൽ സഖ്യത്തിലെ വിള്ളൽ ഒളിച്ചുപിടിക്കാനാണ് രാഹുലിന്റെ ശ്രമം.
ജെഡിയു എൻഡിഎയുടെ ഭാഗമാകുമെന്നാണ് ഇപ്പോൾ പുറത്തെത്തുന്ന റിപ്പോർട്ടുകൾ. 243 പേരുള്ള ബിഹാർ നിയമസഭയിൽ ആർജെഡിക്ക് 79 എംഎൽഎമാരാണുള്ളത്. തൊട്ടുപിന്നിൽ 78 പേരുടെ പിന്തുണയുമായി ബിജെപിയാണ്. ജെഡിയുവിന് 45, കോൺഗ്രസിന് 19, സിപിഐ (എംഎൽ) 12, സിപിഎമ്മിനും സിപിഐക്കും രണ്ടുവീതം, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 4 സീറ്റ്, എഐഎംഐഎം ഒന്ന്, കൂടാതെ ഒരു സ്വതന്ത്ര നിയമസഭാംഗവും എന്നിങ്ങനെയാണ് സീറ്റ് നില. നിതീഷിന്റെ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റം നിലവിലെ ബിഹാർ സർക്കാരിനെ മറിച്ചിടും. പ്രധാന കക്ഷികളായ തൃണമൂൽ, ആംആദ്മി, ജെഡിയു എന്നിവരുടെ നിലപാട് മാറ്റത്തോടെ പ്രതിപക്ഷനിരയിലെ പൊട്ടിത്തെറിയാണ് മറനീക്കി പുറത്തുവന്നു കഴിഞ്ഞു.