ബംഗളുരു: കർണ്ണാടക സർക്കാർ നിയന്ത്രിത ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടത്തിയ നിയമനങ്ങളിൽ പൊട്ടിത്തെറിച്ച് സഹകരണ മന്ത്രി കെ എൻ രാജണ്ണ.
“ആരാണ് ജോലി ചെയ്യുന്നതെന്നും അവരുടെ ശേഷി എന്താണെന്നും പാർട്ടി ഹൈക്കമാൻഡ് ഞങ്ങളോട് ചോദിച്ച് നിയമനം നടത്തണം. ആരെങ്കിലും ന്യൂഡൽഹിയിൽ ഇരുന്നു തീരുമാനിക്കുന്നതിനേക്കാൾ എന്റെ ജില്ലയിൽ ആർക്കാണ് പരിഗണന നൽകേണ്ടതെന്ന് എനിക്കറിയാം. ഡൽഹിയിൽ ഇരുന്ന് പാർട്ടി നേതാക്കൾ തയ്യാറാക്കുന്ന പട്ടിക സ്വീകരിക്കാൻ നമ്മൾ അടിമകളാണോ? നിയമനം നടത്തുന്നതിന് മുമ്പ് അതത് ജില്ലകളുടെ ചുമതലയുള്ളവരുമായി കൂടിയാലോചിച്ചിരിക്കണം.അത് ഏത് ജില്ലയും ആകാം. വെറുതെ ഒരു ലോട്ടറി പോലെ നിയമനം നടത്തിയാൽ ആര് അംഗീകരിക്കും? അത് അംഗീകരിക്കാനാകില്ലെന്നും” രാജണ്ണ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.
“ഏകപക്ഷീയമായ” തീരുമാനങ്ങൾ “ഇനി വെച്ചുപൊറുപ്പിക്കില്ല” എന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നോമിനേറ്റഡ് സ്ഥാനങ്ങൾക്കായി എംഎൽഎമാരുടെയും പാർട്ടി പ്രവർത്തകരുടെയും പട്ടിക തയ്യാറാക്കിയപ്പോൾ തന്നോട് ആലോചിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് രാജണ്ണ രംഗത്തു വന്നത്. പിഡബ്ല്യുഡി മന്ത്രി സതീഷ് ജാർക്കിഹോളിയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളതായി രാജണ്ണ സമ്മതിച്ചു.
എന്നാൽ രാജണ്ണയുടെ പ്രസ്താവനാ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഒന്നിലധികം തവണ എംഎൽഎയും മന്ത്രിയായതിനാലും രാജണ്ണയുടെ കാര്യം ഇവിടെ തീരുമാനിക്കാനാകില്ലെന്നും ഉപമുഖ്യമന്ത്രി കൂടിയായ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതിനാൽ, അദ്ദേഹത്തിന്റെ കേസ് പാർട്ടി ഹൈക്കമാൻഡിന് റഫർ ചെയ്യേണ്ടിവരുമെന്നും ശിവകുമാർ പരിഹസിച്ചു.