ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ. ഗവർണറുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചീഫ് സെക്രട്ടറി വി. വേണുവിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിരിക്കുന്നത്. എന്നാൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.
പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല. കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവർത്തകരെത്തിയപ്പോൾ ഗവർണർ കാറിൽ നിന്ന് ഇറങ്ങിയതാണ് സ്ഥിതി വഷളാക്കിയതെന്നും ഡിജിപി പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ 30 ജവാന്മാരാണ് സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ സിആർപിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയർത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫ് സുരക്ഷ ഏറ്റെടുത്തത്.