കാസർഗോഡ്: കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളാ ഗവർണർക്ക് കേന്ദ്രസർക്കാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്തിടത്ത് എങ്ങനെ സാധാരണക്കാരന് സുരക്ഷയുണ്ടാകമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്ര കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര പര്യടനം നടത്തും. അഴിമതിയിൽ മുങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ തുറന്നു കാട്ടാനും നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് പദയാത്ര നടത്തുന്നത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റൂമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു. രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ, 3459 പോക്സോ കേസുകളിലാണ് എഫ്ഐആർ എടുത്തിരിക്കുന്നത്.
അതേസമയം, വികസിത ഭാരതം എന്നതാണ് കേന്ദ്രസർക്കാരിന്റെ സങ്കല്പം. ദേശീയ പാതകളുടെ നിർമ്മാണത്തിന്റെ 100% നേട്ടവും മോദി സർക്കാരിന്റെതാണ്. കർഷകർ, യുവാക്കൾ, സ്ത്രീകൾ പാവപ്പെട്ടവർ എന്നിവർക്കായി കേന്ദ്രം നടത്തുന്ന നടപടികൾ പ്രമോദ് സാവന്ത് ഉദ്ഘാടനത്തിൽ ഉയർത്തിക്കാട്ടി.