ബെംഗളൂരു: കർണാടകയിലെ ബെൽത്തങ്കടിയ്ക്ക് സമീപമുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മലയാളികളായ സ്വാമി (55) വർഗീസ് ( 68) കർണാടക ഹസൻ സ്വദേശിയായ ചേദൻ ( 25) എന്നിവരാണ് മരിച്ചത്. മറ്റു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം സ്വദേശിയും പടക്ക നിർമ്മാണ ശാലയുടെ ഉടമയുമായ ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനവാസ മേഖലയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്. കർണാടകയിൽ പ്രാദേശികമായി അറിയപ്പെടുന്ന ‘ഗാർണൽ’ എന്ന ശക്തമായ പടക്കം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സോളിഡ് ഫയർ വർക്ക്സ് എന്ന പേരിൽ ചെറുകിട പടക്ക നിർമ്മാണ ശാലയായാണ് ഇത് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ച് വരികയാണ്.