ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ മുൻ പാക് മന്ത്രി ഫവാദ് ചൗധരി പ്രശംസിച്ചതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോൺഗ്രസ് ഇന്ന് മുസ്ലീം ലീഗായി മാറായിരിക്കുകയാണെന്നും, പാകിസ്താനിൽ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന നേതാക്കളുമായി കോൺഗ്രസ് അടുത്ത ബന്ധത്തിലാണുള്ളതെന്നും ബിജെപി വിമർശിച്ചു. പുൽവാമ ഭീകരാക്രമണം നടത്തിയത് പാകിസ്താനാണെന്നും അതിൽ അഭിമാനമുണ്ടെന്നും പാർലമെന്റിനുള്ളിൽ പറഞ്ഞ വ്യക്തിയാണ് ഫവാദ് ചൗധരി.
രാഹുലിനെ പ്രശംസിച്ച് ഫവാദ് പങ്കുവച്ച പോസ്റ്റ് സഹിതമായിരുന്നു അമിത് മാളവ്യയുടെ വിമർശനം. പാകിസ്താനോട് കോൺഗ്രസിനുള്ള ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കാൻ കഴിയില്ലെന്നാണ് അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ” ഇമ്രാൻ ഖാന്റെ മന്ത്രിസഭയിലെ അംഗമായിരുന്ന സി എച്ച് ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുകയാണ്. പാകിസ്താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് പദ്ധതി ഇടുന്നുണ്ടോ എന്നാണ് ഇപ്പോൾ സംശയിക്കുന്നത്. അവരുടെ പ്രകടന പത്രികയിലും മുസ്ലീം ലീഗിന്റെ ശബ്ദമാണുള്ളതെന്നും” അമിത് മാളവ്യ കുറിച്ചു.
പാകിസ്താനിൽ നിന്ന് കോൺഗ്രസിന് പലപ്പോഴായി ലഭിച്ച പ്രശംസ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ലയുടെ വിമർശനം. ” ഈ ബന്ധം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിന്റെ കൈകൾ പാകിസ്താനോടൊപ്പമാണ്. ഭാരതത്തിനെതിരെ വിഷം ചീറ്റുന്ന ഒരാളാണ് രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പ്രോത്സാഹിപ്പിക്കുന്നത്. കോൺഗ്രസ് തനിക്ക് വളരെ പ്രിയപ്പെട്ട പാർട്ടിയാണെന്ന് തീവ്രവാദിയായ ഹാഫിസ് സെയ്ദും നേരത്തെ പറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പിന്തുണ തേടി മണിശങ്കർ അയ്യർ പോയത് നേരെ പാകിസ്താനിലേക്കാണ്. അടുത്തിടെ കോൺഗ്രസ് നേതാക്കൾ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതും ഇപ്പോൾ ഓർക്കുകയാണ്. കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പാകിസ്താന് വേണ്ടി ശക്തമായി വാദിച്ച് കൊണ്ടേ ഇരുന്നു. കോൺഗ്രസ് നേതാക്കൾ വീണ്ടും വീണ്ടും പാകിസ്താനേയും അവിടുത്തെ ഭീകരരേയും സംരക്ഷിച്ച് കൊണ്ട് സംസാരിക്കുകയാണെന്നും” ഷെഹ്‌സാദ് വിമർശിച്ചു.