ന്യൂഡൽഹി: ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ ആശ്വാസം പ്രകടിപ്പിച്ച് ഡിഎംകെ നേതാവ് ടി.ആർ ബാലു. ഇൻഡി സഖ്യ യോഗത്തിൽ പ്രശ്നക്കാരനായിരുന്നു നിതീഷെന്നും ഒഴിഞ്ഞുപോയതുകൊണ്ട് മുന്നണിക്ക് നഷ്ടമൊന്നും ഇല്ലെന്നും ഡിഎംകെ നേതാവ് അഭിപ്രായപ്പെട്ടു.
”എല്ലാവരും ഹിന്ദിയിൽ സംസാരിക്കണമെന്ന് നിതീഷ് പറഞ്ഞു. അത് ഞങ്ങൾ സഹിക്കുകയായിരുന്നു. ഒരുവാക്ക് പോലും എതിർത്ത് മിണ്ടിയില്ല. വിട്ടുവീഴ്ച ചെയ്തത് സഖ്യത്തിന്റെ ഐക്യത്തിന് വേണ്ടിയായിരുന്നു. ഇംഗ്ലീഷിൽ സംസാരിക്കരുതെന്നായിരുന്നു മറ്റൊരു നിർദ്ദേശം. പ്രതിപക്ഷ സഖ്യമുണ്ടായ തുടക്കം മുതൽ തന്നെ നിതീഷിന് മുന്നണിയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് സഖ്യത്തിന് യാതൊരു തരത്തിലുള്ള വിള്ളലും വരുത്തില്ല. ” ടിആർ ബാലു പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നത് സുനിശ്ചിതമാണ്. അക്കാര്യങ്ങളെല്ലാം പരിഗണിച്ച് സഖ്യകക്ഷികളുമായി വിട്ടുവീഴ്ച ചെയ്യാൻ ഡിഎംകെ തയ്യാറാണെന്നും ബാലു വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി നിതീഷ് കുമാർ പാളയം മാറിയപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിജെപിയെ ബോധ്യപ്പെടുത്താൻ പാടുപെടുകയാണ് ഇൻഡി മുന്നണിയിലെ പാർട്ടികൾ. സഖ്യത്തിനുള്ളിലെ അതിരൂക്ഷമായ അഭിപ്രായ ഭിന്നതകളും സീറ്റ് വിഭജനം സംബന്ധിച്ച വാക്കുതർക്കങ്ങളും പരിഹരിക്കാതെ പ്രശ്നങ്ങളേയില്ലെന്ന് വരുത്തി തീർക്കാനാണ് ഇപ്പോഴും മുന്നണിയിലെ നേതാക്കളുടെ ശ്രമം.