ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം 19 ലക്ഷം ഭക്തർ ദർശനം നടത്തിയതായി ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ജനുവരി 23-ന് അഞ്ച് ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് അസൗകര്യമില്ലാതെ ദർശനം ഉറപ്പാക്കുന്നതിനും വേണ്ടി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ക്ഷേത്ര സമുച്ചയത്തിൽ വിന്യസിച്ചിരിക്കുന്നത്.
സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടിരുന്നു. സമയക്രമം പ്രകാരം ശ്രിംഗാർ ആരതി രാവിലെ 4.30-നും മംഗള ആരതി 6.30-നുമാണ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതലാണ് ഭക്തർക്ക് ക്ഷേത്രദർശനം അനുവദിച്ചിരിക്കുന്നത്.
ക്ഷേത്ര ദർശനം ആരംഭിച്ചത് മുതൽ നിരവധി സംഭാവനകളാണ് ഭക്തർ ബാലകരാമന് സമർപ്പിക്കുന്നത്. പ്രതിദിനം 10-15 ലക്ഷം രൂപയുടെ സംഭാവനകളാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്. അയോദ്ധ്യയിലെത്തുന്ന ഓരോ വിശ്വാസിയും ബാലകരാമനെ തൊഴുത് സംഭാവനകൾ അർപ്പിക്കുന്നു.