ന്യൂഡൽഹി: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് മനുവിനോടും കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്ന് പോലീസിനോടും കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ മാസം മനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്.
മുൻകൂർ ജാമ്യാപേക്ഷയ്ക്കായി മനു സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതിനെ എതിർത്ത് അതിജീവിതയും സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് യുവതിയുടെ ഹർജിയിൽ പറയുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കഴിഞ്ഞ മാസമാണ് യുവതിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥ് അടങ്ങിയ ഡിവിഷൻ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് അഭിഭാഷകനാണെന്ന പരിഗണന നൽകാൻ കഴിയില്ലെന്നും ഇയാൾ ചെയ്തത് അതീവ ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.