എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനിയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ നിയമിച്ച് കെഎസ്‌ഐഡിസി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ് വൈദ്യനാഥനെയാണ് കേസ് വാദിക്കാനായി നിയമിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്‌ഐഡിസി മാനേജ്‌മെന്റ് അഭിഭാഷകനെ നിയമിച്ചതും സർക്കാർ നിർദ്ദേശപ്രകാരമാകാനാണ് സാധ്യത.
കഴിഞ്ഞ 24ന് കേസ് വാദിക്കാനായി സി.എസ് വൈദ്യനാഥൻ ഓൺലൈനായി ഹൈക്കോടതിയിൽ ഹാജരായി. ഈ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്‌ഐഡിസിക്ക് കത്ത് നൽകി. ഇതിന് പുറമെ ഓഫീസ് ചാർജും നൽകണം. തുടർന്നുള്ള സിറ്റിംഗുകളിലും ഇദ്ദേഹം തന്നെ ഹൈക്കോടതിയിൽ ഹാജരാകാനാണ് സാധ്യത.
എക്‌സാലോജിക്കുമായി വിവാദ കരാറിൽ ഏർപ്പെട്ട കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ 1.05 കോടിയുടെ നിക്ഷേപമാണ് വ്യവസായവകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിക്കുള്ളത്. ഇരുകമ്പനികളും തമ്മിലുള്ള പണമിടപാടിനെ കുറിച്ച് കെഎസ്‌ഐഡിസി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം കമ്പനി നിയമത്തിലെ 210-ാം വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നുണ്ട്. വിവാദ ഇടപാടിൽ അന്വേഷണ കുരുക് മുറുകുന്നതിനിടെയാണ് ഉയർന്ന ഫീസ് നൽകി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ നിയമിച്ചത്.