ജനുവരി 22ന് ഭാരതം സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ബാലക രാമന്റെ പ്രതിഷ്ഠ നടന്നപ്പോൾ വളരെ കുറച്ച് വ്യക്തികൾ മാത്രമാണ് ശ്രീകോവിലിൽ സന്നിഹിതരായത്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ യുവപൂജാരിയുടെ മുഖ്യ സാന്നിധ്യം ഏവരുടെയും ശ്രദ്ധനേടിയിരുന്നു. 22-കാരനായ മോഹിത് പാണ്ഡെയ്‌ക്കാണ് അപൂർവ്വ നിയോഗം ലഭിച്ചത്.
അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിയാകാനുള്ള മോഹിത് പാണ്ഡെയുടെ കഠിനയാത്ര സമർപ്പണത്തിന്റെയും ആത്മാന്വേഷണത്തിന്റെയും പ്രചോദനാത്മകമായ കഥയാണ്.
ഉത്തർപ്രദേശ് ഗാസിയാബാദിലെ ദുദേശ്വർ വേദ വിദ്യാലയത്തിൽ നിന്നാണ് മോഹിത് പത്താം ക്ലാസ് പൂർത്തിയാക്കിയത്. 2020-21 വെങ്കിടേശ്വര വെറ്റിനറി സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം, വെങ്കിടേശ്വര സർവകലാശാലയിൽ നിന്നും മാസ്റ്റർ ഓഫ് ആർട്സ് (ആചാര്യ) ബിരുദവും നേടി. നിലവിൽ പി.എച്ച്.ഡിക്ക് തയ്യാറെടുക്കുകയാണ് മോഹിത് പാണ്ഡെ
രാമക്ഷേത്രത്തിലെ പൂജാരിയാകാനുള്ള മോഹിത് പാണ്ഡെയുടെ യാത്ര എളുപ്പമായിരുന്നില്ല. 3,000 അപേക്ഷകരിൽ നിന്ന് 29 പേരെ മാത്രമാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. മോഹിത് പാണ്ഡെയും അതിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക വൈദഗ്ധ്യവും അഗാധമായ വേദപാണ്ഡിത്യവുമാണ് ഒടുവിൽ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് എത്തിച്ചത്.
ദുധേശ്വർ വേദ് വിദ്യാലയത്തിൽ പത്തുവർഷത്തെ പരിശീലനമാണ് യഥാർത്ഥത്തിൽ മോഹിത് പാണ്ഡെയുടെ അടിത്തറ. രാമക്ഷേത്രത്തിൽ പൂജാരിയായി തങ്ങളുടെ വിദ്യാർത്ഥിയെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് ദുധേശ്വർ വേദ് വിദ്യാലയത്തിലെ മുഖ്യ ആചാര്യൻ മഹന്ത് നാരായൺ ഗിരി പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ ആറ് മാസത്തെ പരിശീലന പരിപാടിയുടെ ഭാഗമാണ് നിലവിൽ മോഹിത് പാണ്ഡെ. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ഊർജ്ജസ്വലമായ ഭാവിയുടെ പ്രതീകമായി മാറുകയാണ് മോഹിത് പാണ്ഡെയെന്ന 22 കാരൻ.