റാഞ്ചി: ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള ശ്രമം നടക്കുകയാണെന്ന്
ബിജെപി എംപി നിഷികാന്ത് ദുബെ. ഒളിവിൽ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുകയെന്ന് ദുബെ എക്‌സിലൂടെ ചോദിച്ചു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ല.
‘തെറ്റ് ചെയ്യുന്നവർക്ക് ഒരു വലിയ ഉദാഹരണമാവുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. അന്വേഷണ ഏജൻസിയെ നേരിടാൻ കഴിയാതെ ഒളിച്ചോടുന്ന മുഖ്യമന്ത്രി, അപമാനമാണ്. ആ മനുഷ്യൻ എങ്ങനെ ഉദ്യോഗസ്ഥരെയും സംസ്ഥാനത്തെ ജനങ്ങളെയോ സംരക്ഷിക്കും? എക്‌സിലൂടെ ബിജെപി എംപി വിമർശിച്ചു. എംഎൽഎമാരോട് ലഗേജുകളും ബാഗുകളുമായി റാഞ്ചിയിലെത്താൻ ഹേമന്ത് സോറൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ശ്രമം നടക്കുകയാണ് അദ്ദേഹം പറഞ്ഞു.
ഹേമന്ത് സോറന്റെ ഡൽഹിയിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തുന്നതിന് തൊട്ട് മുൻപായാണ് മുഖ്യമന്ത്രി സ്ഥലം വിട്ടത്. ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഹേമന്ത് സോറനോട് 29 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നു. ഇതിനിടയിലാണ് ഹേമന്ത് സോറന്റെ തിരോധാനം.