ന്യൂഡൽഹി: തിരുവനന്തപുരം-കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 30 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. 2026-ഓടെ പദ്ധതി വിജയത്തിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങളുമായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. തീർത്ഥാടന, വിനോദസഞ്ചാര, ചരിത്ര പ്രാധാന്യ ഇടങ്ങൾ എന്നിവ കണക്കിലെടുത്താണ് നഗരങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത്.
പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 30 നഗരങ്ങളിലെ പ്രധാന ഭിക്ഷാടന കേന്ദ്രങ്ങൾ കണ്ടെത്തുന്നിതും ഭിക്ഷാടനം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള സർവേ ആരംഭിച്ചു. ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ പുനരധിവാസമുൾപ്പെടെയാണ് പദ്ധതിയുടെ ലക്ഷ്യം. ഭിക്ഷാവൃത്തി മുക്ത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഊന്നൽ നൽകുന്നത്.
ഇതിന്റെ ഭാഗമായി ഏകീകൃത സർവേയും പുനരധിവാസ മാർഗ്ഗ നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിനായി ഒരു ദേശീയ പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കും. ഫെബ്രുവരി പകുതിയോടെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാകും ഇവ പുറത്തിറക്കുക. ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ മൊബൈൽ ആപ്പിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യും. നിലവിൽ കോഴിക്കോട്, വിജയവാഡ, മധുര, മൈസൂരു എന്നിവിടങ്ങളിൽ സർവേ പൂർത്തിയായി.