എറണാകുളം: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്. മൂക്കനൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേസിലെ പ്രതിയായ ബാബു നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം. പ്രതി ബാബു സഹോദരനായ ശിവനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ട കുട്ടികളേയും പ്രതി വെട്ടി പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്ര കുളത്തിൽ സ്കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതി മറ്റൊരു സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. കൊലപാതകം നടത്താൻ ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിയെങ്കിലും ശ്രമത്തിൽ നിന്നും പ്രതി പിന്മാറുകയായിരുന്നു.