ഇസ്ലാമാബാദ്: മൂന്ന് തവണ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇമ്രാൻ ഖാനെ പോലെ രാജ്യ രഹസ്യങ്ങൾ താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാഫ് ഷെരീഫ്. പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് വിമർശനുമായി നവാഫ് ഷെരീഫ് രംഗത്തെത്തിയത്. ഹറൂനാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു നവാഫ് ഷെരീഫ്.
പാകിസ്താനെ ദ്രോഹിക്കുന്ന തരത്തിലോ, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലോ യാതൊന്നും ഞാൻ ചെയ്തിട്ടില്ല. ഇമ്രാൻ ഖാൻ ചെയ്തത് പോലെ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന രാജ്യ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് നവാഫ് ഷെരീഫ് പറഞ്ഞു.
സൈഫർ കേസിലാണ് ഇമ്രാൻ ഖാനും സഹായിയായ ഷാ മഹ്മൂദ് ഖുറേഷിക്കും 10 വർഷത്തെ തടവ് കോടതി വിധിച്ചത്. കോഡ് ഭാഷയിൽ എഴുതിയ വിവരങ്ങളെയാണ് സൈഫർ എന്ന് പറയുന്നത്. പ്രത്യേക കോടതി ജഡ്ജ് അബ്ദുൾ ഹസ്നത്ത് സുൽക്കർനൈനാണ് ഇവർക്കെതിരെ ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ രാജ്യ രഹസ്യങ്ങൾ കോഡ് രൂപത്തിൽ ചോർത്തിയതിലാണ് ഇമ്രാനെ കോടതി ശിക്ഷിച്ചത്.