ആലപ്പുഴ: രൺജിത്ത് ശ്രീനിവാസന് നീതി കിട്ടി, എന്റെ മോന് നീതി കിട്ടിയില്ലെന്ന് ഷാനിന്റെ ഉമ്മ. ഒരു ഉറുമ്പിനെ പോലും എന്റെ മോൻ ദ്രോഹിച്ചിട്ടില്ല. ചിരിച്ചോണ്ടാണ് അവൻ സംസാരിച്ചത്. എല്ലാവർക്കും എന്റെ മോനെ പറ്റി അറിയാം, നാട്ടുകാർക്ക് മൊത്തം അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് നീതി കിട്ടിയേ പറ്റൂ ഷാനിന്റെ ഉമ്മ പറഞ്ഞു. എസ്ഡിപിഐയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു കൊല്ലപ്പെട്ട ഷാൻ.
ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി കഴിഞ്ഞ ദിവസമാണ് കോടതി പ്രസ്താവിച്ചത്. 15 പിഎഫ്‌ഐ ഭീകരർക്കും വധശിക്ഷയായിരുന്നു മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി വിധിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ പിഎഫ്‌ഐ ഭീകരരുടെ ഭീഷണിയെ തുടർന്ന് ജഡ്ജിക്ക് സുരക്ഷ ഏർപ്പെടുത്തി.
വിധിക്ക് പിന്നാലെ എസ്ഡിപിഐ നേതാക്കളുടെയും പിഎഫ്‌ഐ ഭീകരരുടെയും നേതൃത്വത്തിൽ കടുത്ത സൈബർ ആക്രമണമാണ് ജഡ്ജിക്ക് നേരെ ഉണ്ടായത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും.