കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേർന്ന എസിസിയുടെ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷായുടെ കാലാവധി ഒരു വർഷം കൂടെ നീട്ടാൻ തീരുമാനമായത്. ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമി സിൽവയാണ് ജയ് ഷായെ നാമനിർദ്ദേശം ചെയ്തത്. പിന്നാലെ ഐകകണ്‌ഠ്യേന എല്ലാവരും ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു.
തുടർച്ചയായി മൂന്നാം തവണയാണ് ജയ് ഷാ എസിസിയുടെ തലപ്പത്ത് എത്തുന്നത്. 2021-ൽ നസ്മുൽ ഹസന് പകരക്കാരനായാണ് എസിസി തലപ്പത്തേയ്‌ക്ക് ജയ് ഷാ എത്തിയത്. 2022-ൽ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിലും 2023-ൽ ഏകദിന ഫോർമാറ്റിലും നടത്തിയതാണ് ജയ് ഷായുടെ വിജയം.
വീണ്ടും എസിസി പ്രസിഡന്റായതിൽ സന്തോഷമുണ്ട്. എന്നിൽ എസിസി ബോർഡ് അർപ്പിക്കുന്ന വിശ്വാസത്തിന് നന്ദിയുണ്ടെന്നും ജയ് ഷാ പ്രതികരിച്ചു. കായിക രംഗത്ത് പിന്നോട്ട് നിൽക്കുന്ന മേഖലകളെ മുന്നോട്ട് കൊണ്ടുവന്ന് മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ഏഷ്യയിലുടനീളം ക്രിക്കറ്റിന് വൻ തോതിലുള്ള പ്രചരണം നൽകാൻ എസിസി പ്രതിജ്ഞാബദ്ധമാണെന്നും ഷാ പറഞ്ഞു.