ന്യൂഡൽഹി: ജെഎൻയുവിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടക്കുന്നത് നിയന്ത്രിക്കാൻ അതിർത്തി മതിൽ കെട്ടാനും സിസിടിവികൾ സ്ഥാപിക്കാനും ജെഎൻയു ഒരുങ്ങുന്നു. ഹോസ്റ്റൽ ഗേറ്റുകളിലും ക്യാമ്പസിലെ പൊതു ഇടങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി നടന്നുവരികയാണെന്ന് വൈസ്ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. ഉടൻ തന്നെ ചുറ്റുമതിലിന്റെ നിർമാണം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
2,000 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിലെ നിരവധി ഇടങ്ങളിൽ മതിലുകൾ തകർന്ന സ്ഥിയിലാണെന്ന് ശാന്തിശ്രീ പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. വനമേഖലയോട് ചേർന്ന അതിർത്തി പോലും സുരക്ഷിതമല്ല. ആർക്കും എപ്പോഴും കാമ്പസിലേക്ക് കടക്കാവുന്ന അവസ്ഥയാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതൊടെയാണ് അടിയന്തരമായി ഇത്തരം ഒരു തീരുമാനത്തിലക്ക് എത്തിയത് അവർ വ്യക്തമാക്കി.
ഇടത്-വലത് വിദ്യാർത്ഥി യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും ക്യാമ്പസിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി എന്ന തീരുമാനത്തിൽ വൈസ് ചാൻസലർ ഉറച്ച് നിന്നു. ഡിസംബറിൽ തർക്ക മന്ദിരം പുനർനിർമിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ജെഎൻയുവിലെ ചുമരുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.