ന്യൂഡൽഹി: രാഹുലിന്റെ ആദ്യ ഭാരത് ജോഡോ യാത്രയ്‌ക്ക് കോൺഗ്രസ് ചെലവാക്കിയത് 71.8 കോടി രൂപ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ പ്രീ പോൾ സർവേയ്‌ക്ക് വേണ്ടിയുള്ള പണം ചെലവാക്കൽ ഇരട്ടിയായെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെലവിട്ട തുകയുടെ 15ശതമാനത്തിന്റെ കണക്കാണ് നിലവിൽ പുറത്തുവന്നത്.
452 കോടി രൂപയാണ് വിവിധ സ്രോതസുകളിലൂടെ കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത്. 2021-22 വർഷത്തിൽ ഇത് 541 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 467 കോടി രൂപയായിരുന്നു ചെലവെങ്കിൽ 2021-22 വർഷത്തിലിത് 400 കോടിയാണ്. ഇത്തവണ പ്രീപോൾ സർവേകൾക്കായി കോൺഗ്രസ് വൻ തുകയാണ് ചെലവിടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2021-22 സാമ്പത്തിക വർഷത്തിൽ 23 ലക്ഷം രൂപയായിരുന്നു സർവേകൾക്കായി ചെലവിട്ടതെങ്കിൽ ഇത്തവണയിത് 40 കോടി രൂപയായി ഉയർന്നു. കന്യാകുമാരി മുതൽ കശ്മീർ വരെയായിരുന്നു രാഹുലിന്റെ ജോഡോ യാത്ര.