ലക്‌നൗ: ജ്ഞാൻവാപിയിൽ പൂജകൾ നടത്താൻ ഹൈന്ദവർക്ക് അനുമതി നൽകി കോടതി വിധി വന്നതോടെ വാരാണസിയിൽ ഭക്തരുടെ വൻ തിരക്ക്. ജ്ഞാൻവാപി സമുച്ചയത്തിലെ ‘വ്യാസ് കാ തെഹ്ഖാന’ നിലവറയിൽ പ്രാർത്ഥനകൾ നടത്താനാണ് വിശ്വാസികൾ എത്തിയത്. ജ്ഞാൻവാപിയിൽ പ്രാർത്ഥന നടത്തുന്നതിന്റെ അനുഭൂതി വ്യത്യസ്തമാണെന്ന് ഭക്തർ പറഞ്ഞു.
” തികച്ചും വ്യത്യസ്തമായ അനുഭൂതിയാണ് ജ്ഞാൻവാപിയിൽ നിന്നും ലഭിക്കുന്നത്. ദീർഘനാളത്തെ കാത്തിരിപ്പാണ് കോടതി വിധിയിലൂടെ പൂർത്തിയായത്. ഇവിടെ എത്തുന്ന എല്ലാ ഭക്തരും ഒരു മനസോടെ പ്രാർത്ഥിക്കുന്നു.”- വിശ്വാസികൾ പറഞ്ഞു.
ജ്ഞാൻവാപിയിൽ നാല് നിലവറകളാണുള്ളത്. ഇതിൽ വ്യാസ് കാ തെഹ്ഖാന നിലവറിയിൽ പ്രാർത്ഥിക്കാനുള്ള അനുമതി ഇന്നലെയാണ് കോടതി വിധിച്ചത്. നിലവറകളിൽ ഒരെണ്ണം ഇപ്പോഴും അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിന്റെ കൈവശമാണെന്ന് വിശ്വസിച്ചു വരുന്നു. കോടതി വിധിയോടെ ആചാരങ്ങൾ പാലിച്ച് ജ്ഞാൻവാപിയിൽ ഇന്ന് പൂജകൾ നടന്നിരുന്നു. ദിവസവും ക്ഷേത്രത്തിൽ പൂജകളും ആരതികളും നടത്തുമെന്ന് ഹിന്ദുപക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വ്യക്തമാക്കിയിരുന്നു.