ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്ക് ഗുണകരമാണെന്ന് മുത്തലാഖ് കേസിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയ സൈറ ബാനു. മുസ്ലീം സമുദായത്തിലെ ഓരോ സ്ത്രീയും യുസിസി ബില്ലിനെ സ്വാഗതം ചെയ്യുകയും പിന്തുണയ്‌ക്കുകയും വേണമെന്ന് സൈറ ബാനു പറഞ്ഞു.
ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചതിനെ തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൈറ ബാനു. ഇപ്പോഴല്ലെങ്കിൽ വരും കാലങ്ങളിൽ യിസിസി ബില്ല് ഇസ്ലാമിക സമുദായത്തിലെ സ്ത്രീകൾക്ക് പ്രയോജനകരമാകുമെന്നും അവർ പറഞ്ഞു. മുത്തലാഖിനെതിരെ സുപ്രീം കോടതിയിൽ നീണ്ട പോരാട്ടം നടത്തിയ സൈറ ബാനു ഇപ്പോൾ ഏകീകൃത സിവിൽ കോഡിനും അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
മുത്തലാഖ് കേസിൽ സുപ്രീം കോടതിയൽ ഹർജി നൽകിയതോടെയാണ് സൈറ ബാനു മാദ്ധ്യമ ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെയാണ് മുത്തലാഖ് സർക്കാർ നിരോധിച്ചത്. ഉത്തരാഖണ്ഡിലെ കാശിപൂർ സ്വദേശിയാണ് സൈറ ബാനു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.