വയനാട്: ജനവാസ മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പടർത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. നാട്ടുകാരെയും വനംവകുപ്പിനെയും മുൾമുനയിൽ നിർത്തിയ ശേഷമാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്തണമെന്നും അതിന് സാധ്യമായില്ലെങ്കിൽ മയക്കുവെടി വച്ച് ബന്ദിപ്പൂർ വനമേഖലയിൽ തുറന്നുവിടണമെന്നുമാണ് ഉത്തരവിലുള്ളത്. കർണാടക വനംവകുപ്പിന്റെ സാന്നിധ്യത്തിലായിരിക്കണം മയക്കുവെടി വയ്‌ക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
കാട്ടാനയെ മയക്കുവെടി വയ്‌ക്കാനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കുങ്കിയാനയായ കോന്നി സുരേന്ദ്രനാണ് കാട് കയറ്റുന്നതിനായി സ്ഥലത്തെത്തുന്നത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ കിലോമീറ്റർ അകലെയുള്ള കാട്ടിലേക്ക് കയറ്റിവിടുന്നത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് മയക്കുവെടി വയ്‌ക്കാനുള്ള തീരുമാനമുണ്ടായത്. മയക്കുവെടി വയ്‌ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
20 വയസിന് താഴെ മാത്രം പ്രായമുള്ള ആനയാണ് മാനന്തവാടിയിലെ ജനവാസ മേഖലയിറങ്ങിയിരിക്കുന്നത്. കർണാടക വനമേഖലയിൽ നിന്നാണ് കാട്ടാന വയനാട്ടിലെത്തിയത്. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് വയനാട്ടിലെത്തിയത്.















