ജ്ഞാൻവാപിയിലെ സോമനാഥ് വ്യാസ് നിലവറയിൽ നീണ്ട 31 വർഷങ്ങൾക്ക് ശേഷം പൂജ നടന്നു, ഭജനഗീതങ്ങൾ മുഴങ്ങി. കോടതി ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം തന്നെ ഭക്തർ ജ്ഞാൻവാപിയിലേക്ക് ഇരച്ചെത്തി.
ഈറനണ്ണിഞ്ഞ മിഴികളോടെ പ്രാർത്ഥനയിലേർപ്പെട്ടു. തുടർന്ന് ആരതി നടത്തി, പ്രസാദം വിളമ്പി.
ഇന്ന് മുതൽ പഞ്ച ആരതി നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായ വിഗ്രഹാരാധനയായിരിക്കും നടക്കുക. പുലർച്ചെ 3.30, ഉച്ചയ്‌ക്ക് 12, വൈകുന്നേരം 4 മണി, 7 മണി, രാത്രി 10.30 എന്നിങ്ങനെയാണ് പഞ്ച ആരതിയുടെ സമയക്രമം. ആവശ്യമെങ്കിൽ പ്രത്യേകം പൂജാരിയെ നിയമിക്കുമെന്നും കാശി വിശ്വനാഥ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
ജ്ഞാൻവാപി പരിസരത്ത് നിന്നും കണ്ടെടുത്ത വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചാണ് ഭക്തർ പ്രാർത്ഥനകൾ നടത്തുന്നത്. വിഷ്ണു ഭഗവാന്റെ വിഗ്രഹത്തിന് പുറമേ ഗണേശ വിഗ്രഹം, രണ്ട് ഹനുമാൻ വിഗ്രഹങ്ങളും ഇവിടെയുണ്ട്.
ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഇന്നലെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. പ്രദേശത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.