ഹൈദരാബാദ്: റോഡിന്റെ വീതി കൂട്ടുന്നതിനായി സ്വമേധയാ വീട് പൊളിച്ച് മാറ്റി ബിജെപി എംഎൽഎ. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ ബിജെപി എംഎൽഎ വെങ്കിട്ടരമണ റെഡ്ഡിയാണ് പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി തന്റെ വീട് പൊളിച്ച് മാറ്റിയത്. കാമറെഡ്ഡിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കുടുംബവീടാണ് സ്വമേധയാ പൊളിച്ചത്. കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ വീതി കൂട്ടുന്നതിനായാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്.
ആറ് കോടി രൂപ വിലമതിക്കുന്ന 1,000 സ്ക്വയർ ഫീറ്റിലുള്ള വീടാണ് പൊളിച്ചുമാറ്റിയത്. കാമറെഡ്ഡി- അഡ്ലൂർ റോഡിന്റെ തുടക്കഭാഗത്ത് മുൻ എംഎൽഎ മുഹമ്മദ് അലി ഷബീറിന്റെയും മറ്റൊരു ഭാഗത്ത് വെങ്കിട്ടരമണ റെഡ്ഡിയുടെ വീടുമാണുണ്ടായിരുന്നത്. എന്നാൽ മറ്റുള്ളവർക്ക് മാതൃകയായി വെങ്കിട്ടരമണ റെഡ്ഡി സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നു.
മുനിസിപ്പൽ കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരുമായി നിരവധി ചർച്ചകൾ നടത്തിയതിന് ശേഷമാണ് വീട് പൊളിക്കൽ നടപടിയിലേക്ക് കടന്നത്. തന്റെ ഈ തീരുമാനം ത്യാഗമല്ലെന്നും ജനങ്ങളുടെ യാത്രാസൗകര്യം സുഗമമാക്കാനാണ് ഇത് ചെയ്തതെന്നും വെങ്കിട്ടരമണ റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു മാസത്തിനകം റോഡിന്റെ വീതി കൂട്ടാനുള്ള നടപടികൾ ആരംഭിക്കും. കാമറെഡ്ഡിയുടെ വികസനത്തിന്റെ തുടക്കമാണിതെന്നും എംഎൽഎ പറഞ്ഞു.