ന്യൂഡൽഹി: രാജ്യം നൽകിയ ആദരവിന് നന്ദി പറഞ്ഞ് എൽ.കെ അദ്വാനി. രാജ്യം ഇന്ന് നൽകിയ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെ അങ്ങേയറ്റം വിനയത്തോടെയും കൃതജ്ഞതയോടും ഞാൻ സ്വീകരിക്കുന്നു. ഒരു വ്യക്തിക്ക് ലഭിച്ച അംഗീകാരമല്ലിതെന്നും മറിച്ച് താൻ ജീവിതത്തിൽ അനുവർത്തിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തനിക്ക് ഭാരതരത്ന നൽകി ആദരിച്ചതിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി. ഈ പുരസ്‌കാരം ഭാര്യ കമലയ്‌ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരായിരുന്നു ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ശക്തി. കുടുംബത്തിനും പൊതുപ്രവർത്തന രംഗത്ത് എന്നോടൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും സ്വയംസേവകർക്കും മറ്റുള്ളവർക്കും ഈ നിമിഷത്തിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
14-ാം വയസ്സിൽ രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ പ്രവർത്തകനായി ചേർന്നതുമുതൽ രാജ്യത്തിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഇദം ന മമഃ എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളായിരുന്നു എന്റേത്. മുമ്പ് എന്നോടൊപ്പം രാഷ്‌ട്രത്തിനായി പ്രവർത്തിച്ച് ഭാരതരത്‌ന പുരസ്‌കാരം നേടിയ പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെ ഈ നിമിഷം ഞാൻ നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.