വിശാഖപട്ടണം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 143 റൺസിന്റെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 253 റൺസിൽ അവസാനിച്ചു. ഫ്‌ളാറ്റ് പിച്ചിൽ ജസ്പ്രീത് ബുമ്രയുടെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ട് നിരയുടെ കഥ കഴിച്ചത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികകല്ലും ബുമ്ര പിന്നിട്ടു. യശസ്വി ജയ്‌സ്വാളിന്റെ ഇരട്ടസെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 396 റൺസ് നേടിയത്.
മികച്ച രീതിയിൽ മറുപടി ബാറ്റിംഗ് ആരംഭിച്ചെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. അർദ്ധ സെഞ്ച്വറി നേടിയ സാക് ക്രൗളിയാണ്(76) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ബെൻ ഡക്കറ്റ് (21), ഒലി പോപ്പ് (23), ജോ റൂട്ട് (5), ജോണി ബെയർസ്റ്റോ (25),ബെൻ ഫോക്സ് (6), റിഹാൻ അഹമ്മദ് (6), ടോം ഹാർട്ട്ലി (21), ജെയിംസ് ആൻഡേഴ്സൻ (6), എന്നിവരാണ് പുറത്തായ താരങ്ങൾ. എട്ട് റൺസുമായി ഷൊയ്ബ് ബഷീർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി.
ആറിന് 336 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്ന് മത്സരം പുനരാരംഭിച്ചത്. രവിചന്ദ്ര അശ്വിനും യശസ്വി ജയ്‌സ്വാളുമായിരുന്നു ക്രീസിൽ. ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറിയും യശസ്വി നേടി. 19 ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 209 റൺസെടുത്ത യശസ്വിയെ ജെയിംസ് ആൻഡേഴ്‌സനാണ് പുറത്താക്കിയത്. അശ്വിനെയും മടക്കിയത് ആൻഡേഴ്‌സനാണ്. പിന്നാലെ ബുമ്ര(6), മുകേഷ് കുമാർ(0) എന്നിവരുടെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ, ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടോം ഹാർട്‌ലി ഒരു വിക്കറ്റും നേടി.