ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കരട് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം
ചേർന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ഫെബ്രുവരി 6ന് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർസിംഗ് ധാമി പറഞ്ഞു. ഇതോടെ സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
യുസിസിക്കായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ സമിതി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. 2,33,000 പേരാണ് ഇതുവരെ സംസ്ഥാനത്ത് യുസിസിയിൽ അഭിപ്രായം അറിയിച്ചത്. 740 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. യുസിസി നിലവിൽ വന്നാൽ വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയിൽ മതവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമങ്ങൾ ബാധകമാകും.
2022 ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നും ധാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.