തിരുവനന്തപുരം: എക്സാലോജിക് – സിഎംആർഎൽ വിവാദ ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം കഴിയുന്നതോടെ എൽഡിഎഫ് – യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മും മുഖ്യമന്ത്രിയും കേസ് ഇല്ലാതാക്കാൻ ശ്രമിച്ച പോലെ യുഡിഎഫും കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു. ആറ്റിങ്ങലിൽ കേരള പദയാത്രയോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും മാത്രമല്ല വി.ഡി. സതീശനും മാസപ്പടിയിൽ പങ്കാളിയാണോ എന്ന് സംശയമുണ്ട്. നാണമില്ലാതെ കേരളത്തിലെ കുത്തക മുതലാളിമാരിൽ നിന്ന് മാസപ്പടി വാങ്ങുന്നവരായി കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ മാറി. സർക്കാർ നികുതി കൃത്യമായി പിരിക്കാത്തതിന് കാരണം മുഖ്യമന്ത്രിയും കുടുംബവും മാസപ്പടി വാങ്ങുന്നത് കൊണ്ടാണ്. 25,000 കോടിയുടെ നികുതി കുടിശിക പിരിക്കാനുണ്ടെന്ന സിഎജി റിപ്പോർട്ട് ഇതിന്റെ ഉദാഹരണമാണ്.
രാഷ്ട്രീയ നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും ചില മാദ്ധ്യമങ്ങൾക്കും പണം ലഭിച്ചു. പരിസ്ഥിതിയെ നശിപ്പിക്കാനാണ് ഇക്കൂട്ടർ കൂട്ടുനിന്നത്. കേരളത്തെ അഴിമതിയിൽനിന്നു രക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പായി. മാസപ്പടി അഴിമതി ഒത്തുതീർപ്പാകും എന്നാണ് കോൺഗ്രസ് ആവർത്തിച്ചത്. വിഷയം നിയമസഭയിൽ എത്താതിരിക്കാൻ പ്രതിപക്ഷ നേതാവ് ഒത്തുകളിച്ചു. എസ്എഫ്ഐഒ അന്വേഷണം പുറത്തു വരുന്നവരെ കോൺഗ്രസ് മൗനം പാലിച്ചു. എൽഡിഎഫും യുഡിഎഫും പരസ്പര ധാരണയിലാണ് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടിമക്കണ്ണായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാറി. സിപിഎമ്മിന്റെ ചരിത്രത്തിലിതുവരെയും ഇത്രയും ഗതികെട്ട സെക്രട്ടറി ഉണ്ടായിട്ടില്ല. കരുവന്നൂരിലെ തട്ടിപ്പ് പണം 32 പാർട്ടി അക്കൗണ്ടിലേക്കാണ് പോയത്. എക്സാലോജിക് കള്ളപ്പണം വെളുപ്പിക്കാനുള്ള ഷെൽ കമ്പനിയാണ്. കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കേണ്ട കാര്യമുണ്ടോ? കെഎസ്ഐഡിസി 27 ലക്ഷം രൂപ വക്കീലിന് നൽകി എന്തിന് സുപ്രീം കോടതിയിൽ പോകണം? മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളതുകൊണ്ടാണ് ഉയർന്ന പണം നൽകി നിയമയുദ്ധം നടത്താനൊരുങ്ങുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.